Wednesday, December 16, 2009

കനക സിംഹ - ആസനം

പുഷ്കാംഭാരതി കൂര്മസ്യ ക്രിപനംബുജം  
ക്ഷപ്രതില്സതി വരനരസ്വ്യെ ഖജസ്യ
ക്രിപനംഭുജ സന്തുഷ്ട പ്രണയമാസ്യ
ഘടോല്ഘജസ്യ പ്രപ്തനാം യോഗ്യ
കാമുകനരമാസ്യ കുമാരഹാ ....


മഹാ കവി മധുരൈ കാമ രാജന്റെ "പ്രണയംഭുജസ്യ" എന്ന ഖണ്ട കാവ്യ സമാഹാരത്തിലെ ഏതാനും വരികള്‍ ഇവിടെ ഉദ്ധരിക്കട്ടെ
ഒരു മഹത്തായ പ്രണയം പറയുക എന്ന ലക്ഷ്യത്തോടെ തൂലിക ചലിപ്പിക്കുമ്പോള്‍ വികടമായി ഒന്നും സംഭവിക്കാതിരിക്കാന്‍
പ്രാര്‍ത്ഥനയോട് കൂടി തുടങ്ങാം ...


ഡിഗ്രി ഒന്നാം വര്‍ഷത്തെ നക്കിത്തിന്നാന്‍ നഗരത്തിലെ പ്രമുഖമായ വനിതാ കോളേജില്‍ ചേക്കേറിയതായിരുന്നു നമ്മുടെ  മോഡേണ്‍ കൃപയാ കുമാരി കൃതിക ...കത്രിക പോലുള്ള നാക്ക്‌ . വക്രിച്ചു കോടിയതാണെങ്കിലും കോങ്കണ്ണ് കോണ്ടുള്ള ആ നോട്ടം അതില്‍ ആരും മയങ്ങും .....ഇറുകി കുത്തിയ ചുരിദാറും കയ്യിലൊരു ബാഗും തൂക്കിപ്പിടിച്ച് അവള്‍ വരുന്ന കണ്ടാല്‍ തന്നെ മിക്സഡ്‌ കോളേജായിരുന്നെങ്കില്‍
അവളെ എപ്പോ തട്ടിക്കൊണ്ടു പോയി എന്ന് ചോദിച്ചാല്‍ മതി .ആദ്യ ദിവസം തന്നെ കോളേജിലെ കില്ലാടികളായ ലലനാ മണികളെ ഒക്കെ കയ്യിലെടുത്തവള്‍
അമ്മാനമാടി ..ചിലവര്‍ ചന്തിയും കുത്തി താഴെ വീണു ...പരിക്ക് പറ്റിയവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു ...
അങ്ങിനെ ഒന്നാം വര്‍ഷം തന്നെ കൃതിക കോളേജിലെ കാര്‍ത്തിക വിളക്കായ്‌ മാറി .....അങ്ങിനെ ഇരിക്കുമ്പോള്‍ ആണ് ( വേണമെങ്കില്‍ നില്‍ക്കാം )
ചിറാ പുഞ്ചിയിലെക്ക്‌ നാട് കടത്തെണ്ട ഒരുത്തനെ (കുളിച്ചിട്ടു മാസങ്ങളോ വര്‍ഷങ്ങളോ ആയിക്കാണും )ആരോ കിളിക്കൂടിന്റെ ഗേറ്റ് കടത്തി വിട്ടത് .
എന്തായാലും സെക്ക്യൂരിറ്റിക്കു സ്ത്രോത്രം.


                     ലലനാ മണികളുടെ ഒരു പട തന്നെ ...ആ വികട കുമാരനെ വരവേല്‍ക്കാന്‍ അവിടെ നിരന്നിരുന്നു ..കല്‍ക്കണ്ട മലയെ ഒറ്റയ്ക്ക് നുണയാന്‍ വന്ന തിസ്സ്യൂസ് രാജകുമാരനെ അസൂയാലുക്കളായ അവിടുത്തെ നാട്ടുകാരും നോട്ടമിട്ടു .... യൂണിയന്‍ ചെയര്‍ പേഴ് സന്‍ രാധിക വര്‍മ്മയും പടയാളികളും ആ വില്ലാളി വീരനെ ആനയിച്ചു .... ചെണ്ട മേളങ്ങളും ഒരു തോക്കും ഉണ്ടായിരുന്നെങ്കില്‍ ഒരു പുലിക്കളി തന്നെ കളിക്കാമായിരുന്നു അത്രയക്ക്‌ ഗംഭീരമായിരുന്നു ആ വരവേല്‍പ്പ് . സ്റ്റാഫ്‌ റൂമിന്റെ വരാന്തയില്‍ നിന്ന ആ സുമുഖനെ കാണാന്‍ സൗന്ദര്യ റാണിമാര്‍ നിരന്നു നിന്നു. ഓട്ടോ ഗ്രാഫിനായി അവര്‍ കെഞ്ചി അവന്‍ വീണില്ല " കരളുറപ്പുള്ളവന്‍".
എന്താ പേര് .. ഒരു മാനസേശ്വരി ചോദിച്ചു . നല്ല മൈദപ്പൊടി പോലുള്ള ശബ്ദം ....നായകന്‍ വീണു ....കനകരാജന്‍ ....റൊമ്പ അഴകാന പേര് ..
എന്ത് ചെയ്യുന്നു വീണ്ടും മൈദപ്പൊടി...?   നാടകം ചെയ്യാന്‍ വന്നതാണ്‌ .....പീ .............എന്നൊരു മ്യുസിക്ക് ആയിരിക്കും അവിടെ ഉചിതം ...പാവാട അഴിഞ്ഞു വീണ പോലെ
പെണ്‍കുട്ടികള്‍ നിന്നു നാണം കൊണ്ടു .....അയ്യേ .....ഇവന് വേണ്ടി ആണോ ഇത്രയും കഷ്ടപ്പെട്ട് ക്ലാസ്സും കട്ട് ചെയ്തു ..ഇവിടെ ഓട്ടോ ഗ്രാഫു വാങ്ങാന്‍ വന്നത് ...വന്നത് പോലെ
റീ വൈന്റ്റ് ചെയ്ത കിളികള്‍ എല്ലാം തിരികെ കൂട്ടിലേക്ക് പോയി അവര്‍ വിചാരിച്ചത് വല്ല സീരിയല്‍ സംവിധായകനോ സിനിമ സംവിധായകനോ ഒക്കെ ആയിരിക്കും എന്നാണ്
പണ്ടൊക്കെ യൂനിവെഴ്സിറ്റിക്ക് നാടകം ചെയ്യാന്‍ വന്നത് അങ്ങിനെ ഉള്ള ആളുകള്‍ ഒക്കെ ആയിരുന്നു ഇതിപ്പോ ഒരുമാതിരി ....ഉണക്ക മീനിനു കയ്യും കാലും വച്ചവന്‍ .




                വന്നപ്പോഴേ കിളികള്‍ തന്ന ചായ വേണ്ടു വോളം കുടിച്ചതിനാല്‍ പിന്നൊരു ചായ കുടിക്കാന്‍ ഒരു പ്രോഫെസര്‍ ചോദിച്ചപ്പോള്‍ നിരസിച്ചു .  നാടകം തുടങ്ങാനുള്ള അഡ്വാന്‍സും വാങ്ങി അന്ന് നായകന്‍ പടിയിറങ്ങി .നടത്തേണ്ടത് ഒരു ഘോര യുദ്ധം തന്നെ ആണെന്ന് നായകന് മനസിലായി ....
സാമ്പത്തിക മാദ്ധ്യം ബാധിച്ചതിനാല്‍ നായകന്‍ ആ വള്ളിയില്‍ തന്നെ മുറുകെ പിടിച്ചു . പിറ്റേന്ന് മുതല്‍ നാടക മാമാങ്കം ആരംഭിച്ചു ...പ്രിന്‍സിപ്പല്‍ സ്റ്റേജിന്റെ ഒരു മൂലയ്ക്ക്
സാമൂതിരിയെപ്പോലെ ഇരുന്നു. ചാവേറ് പടയുമായി വള്ളുവക്കോനാതിരി കനക രാജനും മാമാങ്കം തുടങ്ങി....അങ്കച്ചുവടുകള്‍ കണ്ടപ്പോള്‍ സാമൂതിരിക്ക് അവിടെ ഇരിക്കുന്നത്
പന്തികേടാണെന്നു തോന്നി. കാരണം നാടകത്തിന്റെ പ്രമേയം ഹോമോ സെക്സില്‍ പെട്ട് പോകുന്ന രണ്ടു പെണ്‍കുട്ടികളുടെ കഥയാണ് ...അതവിടെ ഉളുപ്പും നാണവും കൂടാതെ കനകരാജന്‍ അവതരിപ്പിച്ചപ്പോള്‍ ..പുരുഷന്റെ ആകാരമാണെങ്കിലും സ്തീ ആയിപ്പോയ പ്രിന്‍സിപ്പലിന് സഹിക്കാന്‍ കഴിഞ്ഞില്ല ..അകമ്പടി സേവകരായ പ്രോഫെസ്സര്‍മ്മാരെയും
കൊണ്ടു കടന്നു പോയി. പിന്നെ കനക രാജന്റെ വിളയാട്ട ഭൂമി ആയി മാറി ആ ക്ലാസ് റൂം . കനകരാജന്റെ ഹിപ്പി മുടിയില്‍ നിന്നും വരുന്ന നാറ്റത്തിനെ കുട്ടികള്‍ ജാസ്മിന്‍ സ്പ്രേ കൊണ്ടു  നേരിട്ടു ...നാടകം  അങ്ങിനെ തക്രിത തിമ്രിത തൈ .


            നായികാരത്നം  ആരാണെന്നരിയേണ്ടേ ....നമ്മുടെ ...കൃതിക രാജകുമാരി തന്നെ ...കനകരാജ കുമാരന്റെ ആജ്ഞകള്‍  അവള്‍ പൂച്ചക്കുട്ടിയെ പ്പോലെ  അനുസരിച്ചു.
കോം കണ്ണുകൊണ്ട്  നവ രസങ്ങള്‍ സൃഷ്ടിച്ചു അവള്‍ കനക രാജനെ അത്ഭുധപ്പെടുത്തി....ഇത്രയും പൊട്ടാസ്യം കാര്‍ബണേറ്റായ ഒരു നടിയെ കനകരാജന്‍
ജീവിതത്തില്‍  ആദ്യം കാണുകയായിരുന്നു .  അവളുടെ  കലിയോഗ്രാഫി പെന്ന് കൊണ്ടു വരച്ചപോലെ ഉള്ള ആ  രൂപം കനകരാജനെ കാമാരാജനാക്കി
പിന്നീടങ്ങോട്ട്  പ്രണയം പറയാനുള്ള തത്രപ്പാടുകള്‍ ആയിരുന്നു  ഇടവേളകള്ക്കായി  അവന്‍ കൊതിച്ചു നാടകത്തില്‍ പിന്നെ ഓരോ അഞ്ചു മിനിട്ടിലും
ഇടവേളകള്‍ മാത്രമായി ....ഒടുവില്‍ അത് സംഭവിച്ചു ...കനകരാജന്‍ പറഞ്ഞു അതെപോലെ അവള്‍ അത് നിരസിച്ചു .. എത്ര ക്രൂരമായിരിക്കുന്നു എന്നു നോക്കുക ....പാവപ്പെട്ട ഒരു നാടകക്കാരന് പ്രണയിക്കാന്‍  ഇവിടെ പെണ്ണില്ലെന്നോ..? ഈശ്വരാ.....അഹൊ അഹൊ അഹൊ.. പിന്നണിയില്‍  ഒരു സാഡ് സംഗീതം നുരപതഞ്ഞൊഴുകി.....കാരണ മന്വേഷിച്ചപ്പൊഴാണ് അവനു മനസ്സിലാ‍യത് ..ലവള്‍ക്കു പ്രണയമെന്നു കേട്ടാലെ അലര്‍ജിയാണെന്ന് ...”എനിക്കിതൊന്നും ഇഷ്ടമല്ല ...ഇങ്ങിനെ കൊഞ്ചി കുഴഞ്ഞു നടക്കലും ..ഫോണ് വിളിയും
 ഒന്നും എനിക്കതൊന്നും അറിയില്ല ...ദൈവമേ..അറിയാത്തതു കൊണ്ടാണോ...പാവം എത്ര നിഷ്കളങ്ക ...പാവം കുട്ടി..എന്നിട്ടാണല്ലെ ആ ദുഷ്ട രാഗി അവളേ കുറിച്ച് അനാവശ്യം പറഞ്ഞത്   അവള്‍  ചീത്തയാണ്  കൊള്ളത്തില്ല..എന്നൊക്കെ ....ഈ പെണ്ണുങ്ങള്‍ തന്നെയാ പെണ്ണിനു പാര...നല്ല തിം അടുത്ത നാടകത്തിന്റെ പേരും കനകരാ‍ജന്‍ അവിടെ കുറിച്ചു . പാരപ്പെണ്ണുങ്ങള്‍ . 


                         കനക രാജന്‍ പണി പതിനെട്ടും നോക്കി എന്തു ചെയ്യാം  കൃതികാമണി വീഴുന്ന ലക്ഷണമില്ല
“വേണമെങ്കില്‍  എന്റെ വീട്ടില്‍  വന്ന് അലോചിച്ചോളൂ എനിക്കെന്റെ അച്ചനെയും അമ്മയെയും വെറുപ്പിക്കാ ന്‍ കഴിയില്ല“...എന്തൊരു നല്ല കുട്ടി ..കണ്ടില്ലെ  നല്ല അടക്കവു ഒതുക്കവും ...എന്തു ചെയ്യണം എന്നറിയാതെ കനകരാജന്‍ കുഴങ്ങി .ഇപ്പൊ വീട്ടില്‍ പോയി അലോചിക്കുക എന്നൊക്കെ പറയുന്നതു  നടക്കുന്ന കാര്യമല്ല
എന്നാപ്പിന്നെ പ്രണയിക്കുക എന്നതിനു എന്താണു ഒരു ത്രില്ല്  കനക രാജന്‍  സകല ദൈവങ്ങളേയും വിളിച്ചു..
തൃച്ചംബരത്തപ്പന്  ഒരു 15 മില്ലി വെളിച്ചെണ്ണ നേര്‍ന്നു  ....ഒടുവില്‍ അപ്പന്‍  കനിഞ്ഞു എന്നു പറയാമല്ലോ...കൃതിക പ്രസാദിച്ചു .  വളരെ കര്‍ശ്ശനമായ നിബന്ധനകള്‍  വച്ചു....കഠിനമാണെങ്കില്‍ കൂടിയും കനിവുള്ള കനകരാജന്റെ
കരളലിഞ്ഞു...അങ്ങിനെ .രാഗിപ്പടയുടെ എതിര്‍പ്പിനെ  അവഗണിച്ച്  കനകരാജന്‍ ആസിയാന്‍ കരാറില്‍  ഒപ്പിട്ടു


 നിബന്ധന ഒന്ന്. നിരന്തരമുള്ള ഫോണ്‍  വിളി ഒഴിവാക്കണം..
                  രണ്ട്: നിരന്തരം കണ്ടു മുട്ടുക സംസാരിക്കുക എന്നിവ ഒഴിവാക്കണം
                   മൂന്ന്: ഐസ്ക്രീം പാര്‍ലര്‍  കൂള്‍ ബാര്‍  എന്നിവിടങ്ങളില്‍ ഉള്ള കറക്കം ഒഴിവാക്കുക
                 നാല്: അടുത്തു കൂടി ..മുട്ടിയുരുമ്മി നടക്കുക തൊടുക ചുംബിക്കുക എന്ന ഇത്തരം
                           മഹനീയ പ്രവൃത്തികള്‍ പാടീല്ല
ഒടുവില്‍  കനകരാജന്‍   കൃതികാ കുമാരി വരച്ച ...കോണ്ടൂര്‍ രേഖയില്‍ വീണു പിടഞ്ഞൂ.
പ്രണയം അങ്ങിനെ  പൂത്തു തളിത്തു ....
പിന്നീടങ്ങോട്ടുള്ള ഓരോ ദിനങ്ങളും വളരെ ആവേശജനകമായിരുന്നു ...ഫോണ്‍  വിളികള്‍  ഇല്ലാതെ കാണാന്‍  വയ്യാതെ ഓര്‍മ്മകള്‍  അയവിറക്കി ഒരു പ്രേമം.....കനകരാജനു മടൂത്തു ..എന്നാപ്പിന്നെ എനിക്ക് ഐശ്വര്യാ റായിയെ പ്രണയിച്ചൂടെ..ഇങ്ങിനെ പ്രണയിക്കാനാണെങ്കില്‍  ഈ കോസൃ കണ്ണി പ്രണയിക്കണമായിരുന്നോ..?..  കഷ്ടം ..കാര്യമറിഞ്ഞ കനകരാജന്റെ സുഹൃത്തുക്കള്‍  അവനെ ചാണോക്കുണ്ടില്‍  ചവിട്ടിത്താഴ്തും  എന്നു പറഞ്ഞു....മാനനഷ്ടം സംഭവിച്ച.. കനകരാജന്‍  കരാര്‍  തിരുല്‍ത്താനുള്ള വ്യവസ്ഥകളുമായി വീണ്ടും കൃതികാ കുമാരിയെ സമീപിച്ചു..  ഈ കരാര്‍  തിരുത്തിയില്ലെങ്കില്‍  ഓള്‍  കേരള കാമുക
 ഫെഡറേഷന്‍   ഹര്‍ത്താല്‍ ആചരിക്കും എന്നു കനക രാജന്‍  ശക്തമായി പ്രതിഷേധിച്ചു.


              അങ്ങിനെ ശക്തമായ സമ്മര്‍ദ്ദത്തില്‍ കൃതികാ കുമാരി സമ്മതം മൂളി ..ആഴ്ചയില്‍     ഒരു ദിവസം ഫോണ്‍  മാസത്തില്‍  ഒരു തവണ  കണ്ടുമുട്ടല്‍  അത്രയ്ക്കു മുട്ടിയാല്‍  ഒരു ഐസ്ക്രീം...(തൊടാനും പിടിക്കാനും ഇക്കിളിയാക്കാനും ഉള്ള കരാര്‍  പഴയപോലെ തന്നെ   അതു പിന്നീടു അവര്‍ തന്നെ മാറ്റും എന്ന് കനകരാജന്റെ കാമോളജിയില്‍  പി എച്ച് ഡി എടൂത്ത സുഹൃത്തുക്കള്‍ പറഞ്ഞൂ കൊടൂത്തിരുന്നു)എന്നീ പുന ക്രമീകരണങ്ങളോടെ കൃതികാ പ്രണയക്കരാര്‍  പുതുക്കി...കനകരാജനു ആശ്വാസമായി ..


                പിന്നീട്  കരാറുകള്‍ കാറ്റില്‍ പറത്തി 1600 ഡിഗ്രിയില്‍ പൊരിഞ്ഞ ഘടോല്‍ഘ്ജ പ്രണയം........
കൃതികയുടെ മൊബൈലില്‍  റീചാര്‍ജു  കൂപ്പണുകള്‍ കയറി ഇറങ്ങി തിരുവാതിര കളിച്ചു (ഇടയ്ക്ക് ഒരു ചേഞ്ചിനു ഒപ്പനയും)   
അതേപോലെ തന്നെ കനകരാജന്റെ പോക്കറ്റിലെ കനകമെല്ലാം സുനാമിക്കു കടലില്‍ പോയവരെ പ്പോലെ ഒരു വാക്കും പറയാതെ പോയി.....കനകരാജന്റെ പി എച് ഡി സുഹൃത്തിന്റെ നാക്കു പൊന്നായി....ആഴ്ചയില്‍ ഒരു ദിവസം എന്നത് കൃതിക ദിവസവും എന്നാക്കി പിന്നെ മണിക്കൂറുകളായി വീണ്ടും മിനിട്ടുകളായി ചുരുങ്ങി....രാത്രി നേരങ്ങളില്‍ ....കനകരാജനെ മുറിയില്‍ കാണാതെയായി ..കട്ടിലില്‍ എന്നും കടിക്കാറൂള്ള മൂട്ടകള്‍ പട്ടിണി മൂലം മരിച്ചു...കിണറ്റില്‍ കരയിലെയും .തോട്ടുവക്കത്തെയും കൊതുകുകള്‍ ചാകര വന്നതു പോലെ അര്‍മ്മാദിച്ചു  അങ്ങിനെ കൃതിക കനകരാജ പ്രണയം..ഒന്നാം ഘണ്ഡം അവസാനിച്ചു.


                            പറ്റാവുന്നത്ര ഐക്രീമുകള്‍ തിന്നു കൃതിക ഒന്നു മിനുങ്ങീയിട്ടുണ്ട്...കനകരാജനാകട്ടെ...ഊണും ഉറക്കവും ഇല്ലാതെ ശോഷിച്ചു ശോഷിച്ചു വരുന്നു...ഒരു രാത്രി...ഫോണിലൂടേ  കിസ്സ് ബോളു കൊണ്ടൂ രണ്ടൂ പേരും ക്രിക്കറ്റ് കളിക്കുകയായിരുന്നു ...എന്തോ പറഞ്ഞപ്പോഴാണു കൃതിക ഒരു സന്തോഷേട്ടന്റെ കാര്യം പറഞ്ഞത്.....പണ്ട് സന്തോഷേട്ടനെന്നോടൂ പ്രണയമുണ്ടായിരുന്നെന്നും ...പിന്നെയാണു ഞാന്‍ അറിയുന്നതു എന്നെപ്പോലെ പലരോടൂം സന്തോഷേട്ടനു പ്രണയമുണ്ടായിരുന്നു എന്ന്  അന്നു തന്നെ ആ ബന്ധം  ചവിട്ടിക്കുഴച്ച്  ചൂളയിലിട്ടു ഇഷ്ട്ടികയാക്കി
ജര്‍മ്മനിയിലേക്ക് കയറ്റിയയച്ചു എന്നും . ഇത്രയേ ഉള്ളോ...കനക രാജന്‍ വളരെ  ലാഘവത്തോടെ പറഞ്ഞു.ഇതോടെ
കൃതികയില്‍ ഉള്ള മതിപ്പ് കനകരാജന്‍ ഒന്നൂടെ വര്‍ദ്ദിച്ചു..സാരമില്ല നീ എല്ലാം തുറന്ന് പറഞ്ഞല്ലോ...നീയാണ് യഥാര്‍ത്ഥ കാമുകി
പിന്നെ കനകരാജന്റെ ഹിപ്പിമുടി കണ്ടു പ്രണയിച്ച ഒരു നായികാ പടയുടെ പേരു തന്നെ കനക രാജന്‍ നിരത്തി...തങ്ങള്‍ രണ്ടാളും ന്യൂട്ടന്റെ ..ഒന്നാം ചലന നിയമമനുസരിച്ച് പ്രതി പ്രവര്‍ത്തനത്തിലൂടെ നീങ്ങുകയാണെന്നു കൃതിക മനസിലാക്കി.


                           കനകരാജന്‍  ഒരു പുരോഗമന വാദിയായിരുന്നു ...തന്റെ കാമുകി മറ്റുള്ള ആണുങ്ങളോട് ചിരിക്കുന്നതും സംസാരിക്കുന്നതും ഒന്നിലും കനകരാജനെതിര്‍പ്പുണ്ടായിരുന്നില്ല.പക്ഷെ കൃതിക തന്നെ അല്ലാതെ കല്ല്യാണം മറ്റാരെയും കല്ല്യാണം കഴിക്കരുതെന്ന ഒരു നിബന്ധനയേ  കനകരാജനുണ്ടായിരുന്നുള്ളൂ...നാട്ടില്‍ പണിയെടുത്ത്..കൃതികയെ ഫോണ്‍ വിളീക്കാന്‍ ക്ഴിയില്ലെന്ന് മനസ്സിലാക്കിയ  കനകരാജന്‍ ഒരു വിസ ഒപ്പിച്ച് നൈജീരിയയിലേക്ക് വണ്ടി കയറി...അവിടെ ആകുമ്പോള്‍  പുറം നാട്ടുകാരനാണെന്നു മറ്റാര്‍ക്കും മനസ്സിലാവുകയും ഇല്ല ...നല്ല ജോലി കിട്ടി..കൃതികയെ വിളിച്ച് ബാക്കി കാശ് അവ  വീട്ടീലേക്കും അയച്ചു.... അതിനിടയില്‍ കൃതിക കനകരാജനെ ഒരു കാര്യം ധരിപ്പിച്ചു...അവളേ മറ്റൊരാള്‍ നോട്ടം ഇട്ടിട്ടൂണ്ടെന്നും അവന്‍ എന്നോടൂ ഐ ലു വി ലു  പറഞ്ഞെന്നും...ഹഹഹഹ കനകരാജന്‍ പൊട്ടിച്ചീരിച്ചു..(ആത്മവിശ്വാസം നല്ലതു തന്നെ )...എന്നിട്ടു നീ എന്തു പറഞ്ഞൂ  ..?  ഞാന്‍ ഒന്നും പറഞ്ഞീല്ല ഞാന്‍ എന്തു പറയണം കനകേട്ടന്‍ പറ..കൃതിക നാണത്താല്‍ പൊതിഞ്ഞു ചോദിച്ചു...കൃതികയെ സീതയെക്കാള്‍ പതിവ്രതയായി കരുതിയ കനകരാജന്‍ അവളോടൂ പറഞ്ഞു..നീ ഒക്കെ തുറന്നു പറഞ്ഞല്ലോ..തല്‍ക്കാലത്തെക്ക് ഒരു  ടൈം  പാസ്സിനു നീ അവനോടു ഐ ലു വി ലു തിരിച്ചു പറഞ്ഞോ...സാരമില്ല...
വിശാല മനസ്ക്കന്‍ കനകരാജന്‍  പറഞ്ഞു...ഇത്രയും നല്ല മനസ്സുള്ള ഒരു കാമുകനെ ഒരു പക്ഷേ ചങ്ങം പുഴകൂടി കണ്ടീട്ടുണ്ടാവില്ല.


                           കൃതിക താഴ്ന്ന ജാതിക്കാരിയായതിനാല്‍ കനകരാജന്റെ അമ്മ സംഭവം അറീയിച്ചപ്പോഴേ..ഉടക്കി....അമ്മാവന്മാര്‍ പടവാളെടുത്തു...സുഹൃത്തുക്കള്‍ കനകരാജനെ ഡൈവോഴ്സ് ചെയ്തു....ഒന്നുംതനിക്കൊരു പ്രശ്നമ്മേ അല്ല...കൃതിക അവളേപ്പോലുള്ള ഒരു പെണ്ണീനെ ഇനി ഈ ജന്മത്തില്‍ തനിക്ക് കിട്ടില്ലെന്നും കനകരാജന്‍ ഉറപ്പിച്ചു..ഇതാരെതിര്‍ത്താലും ...കനകരാജനവളെ കെട്ടിയിരിക്കും ഇതു സത്യം സത്യം സത്യം...കനകരാജന്‍ വിളക്കിനടിച്ചു സത്യം ചെയ്തു..(ഉമ്മറത്തിരുന്ന ചെമ്മിണീവിളക്കിലെ ഒരു കൂട് എണ്ണയും പോയി തിരിയും കെട്ടു  കനകരാജന്റെ ..ചെറുവിരലും പൊള്ളി)ഒടുക്കം വീട്ടുകാരെ മൈന്റ് ചെയ്യാതെ കനകരാ‍ജന്‍ കല്ല്യാണം ഉറപ്പിച്ചു...അടൂത്തലീവിനു നാട്ടില്‍ വന്നാല്‍ അമ്പലത്തില്‍ വച്ച് താലി കെട്ട്....അങ്ങിനെ വീണ്ടും ജന്മ്സ്ഥലത്തേക്ക്(നൈജീരിയയിലേക്ക്).....


                          നീണ്ട ഒരു വഷം ..പിന്നെയും കഴിഞ്ഞു...കൃതിക നടക്കുന്ന ഓരോ കാര്യങ്ങളും കനകരാജനോടൂ തുറന്നു പറഞ്ഞൂ ഇത്ര ഓപ്പണ്‍  ഹാര്‍ട്ട് ആയ ഒരു കാമുകി ...ആരോ ചെയ്ത പുണ്യം..കനകരാജന്‍ മനസ്സില്‍ ആലോചിച്ചു...അതിനിടയില്‍
പലരും കൃതികയെ നോട്ടമിട്ടതും കൃതിക തുറന്നു പറഞ്ഞു  ..അപ്പോഴെല്ലാം...കനകരാജന്‍ ചിരിച്ചു..  ഹഹഹഹ ......


               ഇരുണ്ട ഭൂമിയില്‍ നിന്നും പരന്ന മോഹവുമായി ....വരണ്ട കാമുകന്‍ നാട്ടിലേക്കു വരികയാണ്   താഴ്ന്ന ജാതിക്കാരി ആണെങ്കിലും ...കനകരാജന്റെ ഭഗീരഥ പ്രയത്നത്താല്‍ ..ദുര്‍വ്വാസാവിന്റെ പോലും (മൂത്ത അമ്മാവന്‍)തപസ്സിളകി..അങ്ങിനെ ..
സുഹൃത്തിനെയും കൂട്ടി  ..പെണ്ണുകാണല്‍ചടങ്ങിനു (ഒരു ഫോര്‍മ്മലിറ്റിക്ക് മാത്രം)  പെണ്ണിന്റെ വീട്ടിലേക്കു കനകരാജന്‍ യാത്രയായി ..പെണ്ണുവീട്ടുകാര്‍..കനകരാജനെ എല്‍ ഐ സി ക്കാര്‍   ക്ലൈന്റിനെ എന്നപോലെ സ്വീകരിച്ചു .....ചായയും പലഹാരവും കഴിഞ്ഞ ശേഷം ..തന്റെ ..വീര കാമുകിയെ കാണാന്‍ കനകരാജന്‍ അകത്തേക്കു ചെന്നു...കൃതിക ഒരു പ്രസവം കഴിഞ്ഞ പെണ്ണിനെ പ്പോലെ ..തടിച്ചു കൊഴുത്തു സുന്ദരിയായിരിക്കുന്നു....വികാര പരവശനായി ഒന്നു ചുംബിക്കാനാഞ്ഞ കനക രാജനെ ..ഒരു കുഞ്ഞിന്റെ കരച്ചില്‍ തടഞ്ഞു...:: കൃതികേ... കുഞ്ഞിനു മുല കൊടൂക്കൂ..ഇന്നൊന്നും കൊടുത്തില്ലല്ലോനീ...അത് കിടന്നു കരയുന്നതു കണ്ടില്ലേ "......കനകരാജന്റെ കരവലയത്തിനുള്ളില്‍ നിന്നും കുതറി മാറി...കൃതിക പോകാനൊരുങ്ങി...കനകരാജന്‍ അന്തം വിട്ട്...വന്ന കിസ്സ് അതു പോലെ മുക്കി...20  20 തോറ്റ ധോണിയെപ്പോലെ നിന്നു.....
കൃതിക ...അകത്തുനിന്നു..ഒരു കുഞ്ഞിനെയും എടൂത്ത് വന്നു...ചേട്ടനോടൂ ഞാന്‍ ഇതു പറഞ്ഞില്ലല്ലോ അല്ലെ...എന്നെ ആ  രാജീവേട്ടന്‍ വഞ്ചിച്ചതാ.  സംസാരിക്കുന്നതിനിടയില്‍ ഞാന്‍ ഇതു പറയാന്‍ മറന്നു പോയി...എന്നോടു പിണക്കമൊന്നും ഇല്ലല്ലോ....കണ്ടീല്ലെ അമ്മേ..കനകേട്ടന്‍ സമ്മതിക്കും എന്ന് ഞാന്‍  പറഞ്ഞതിപ്പോ ശരിയായില്ലേ... തന്റെ മകളുടെ ..വിശാല മനസ്കനായ കാമുകനെ ആ അമ്മ അടിമുടി ഒന്നു  നോക്കി (....ഇതുപോലൊന്നിനെ വേറെവിടെയും കാണില്ലെ)
                    
               മറുത്തോന്നും പറയാന്‍ കനകരാജനു കഴിഞ്ഞില്ല കാരണം..അവള്‍ ഒരു പാവം പെണ്ണ് ..നിഷ്കളങ്ക....എല്ലാം എനോടു തുറന്നു പറഞ്ഞിരിക്കുന്നു...ഇത്രയ്ക്കു ഹൃദയവിശാലനാണോ..താന്‍....സഹിക്കാന്‍ പറ്റാത്ത വേദനയുമായി ..കനകരാജന്‍ വീട്ടിലേക്കു തിരിച്ചു...വീട്ടില്‍ ചെന്ന് കട്ടിലില്‍ വീണു പൊട്ടിക്കരഞ്ഞു....ഇതു കണ്ട കനകരാജന്റെ അമ്മ അവനോടു കാര്യം തിരക്കി


     ഇല്ലമ്മേ..നിങ്ങളേ ഒക്കെ വേദനിപ്പിച്ച് എനിക്കീ കല്ല്യാണം വേണ്ട....എനിക്കവളെക്കാള്‍ വലുത് നിങ്ങളാ...ഞാനും അവളും പിരിയാന്‍ തീരുമാനിച്ചമ്മേ.............
                   അമ്മേ,,,,നരായണാ...നീ കാത്തു...കനകരാജന്റെ അമ്മ  നെടുവീര്‍പ്പിട്ടു .....തന്റെ മകന്റെ വിശാല മനസ്സിനുമുന്നില്‍ ആ
അമ്മ ശിരസ്സു നമിച്ചു.


9 comments:

ഭൂതത്താന്‍ said...

അവള്‍ ഒരു പാവം പെണ്ണ് ..നിഷ്കളങ്ക....

കൊള്ളാം ...നാടകം

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

nishkalanka thanne..
kanakanum oru nishkalankan thanne veettukare pinakkillallo..
:)

പാവപ്പെട്ടവൻ said...

ഇരുണ്ട ഭൂമിയില്‍ നിന്നും പരന്ന മോഹവുമായി ....വരണ്ട കാമുകന്‍ നാട്ടിലേക്കു വരികയാണ് ഹാ ഹാ ഹാ നല്ല പ്രയോഗം കൊള്ളാം .മനോഹര മായിട്ടുണ്ട്

Anil cheleri kumaran said...

കൊള്ളാമല്ലോ നാടകക്കാരാ..
നിന്റെ വീതി ഇത്തിരി കുറക്കണട്ടോ..

G.MANU said...

അവതരണം കലക്കി സര്‍. :)

nadakakkaran said...

nandi manu

മാണിക്യം said...

“ഇതിപ്പോ ഒരുമാതിരി ....ഉണക്ക മീനിനു കയ്യും കാലും വച്ചവന്‍ .”
അസ്സല്‍ വര്‍ണ്ണന! എന്നാലെന്താ? “കൃതികയുടെ മൊബൈലില്‍ റീചാര്‍ജു കൂപ്പണുകള്‍ കയറി ഇറങ്ങി തിരുവാതിര കളിച്ചു (ഇടയ്ക്ക് ഒരു ചേഞ്ചിനു ഒപ്പനയും)” ....അങ്ങനെ മൊബൈല്‍ ജിഹാദും മുന്നേറി.
ചിരി നിര്‍ത്തിയിട്ട് വായിക്കാന്‍ പെട്ടപാട് !!

ഉല്ലാസ് said...

നന്നായിട്ടുണ്ട് ബിജു, തനിക്കു ഹാസ്യ സാഹിത്യത്തില് ശോഭിക്കാന് കഴിയും.

Unknown said...

ഇത്ര നന്നായി ഹാസ്യം കൈകാര്യം ചെയ്യുന്ന ആളാണെന്നു മനസ്സിലാക്കാന്‍ ഒരുപാട് വൈകിപ്പോയി കൊട്ടിലെ............. "മണ്ണില്‍ പുതഞ്ഞു കിടന്ന മാണിക്യം"

Post a Comment

Ente postukal

നേടൂ?